Ticker

6/recent/ticker-posts

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; പ്രതികളായ വി​ദ്യാർത്ഥികളുടെ തുടർപഠനം വിലക്കും.



കോട്ടയം: സർക്കാർ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതികളായ അ‍ഞ്ച് വിദ്യാർത്ഥികളുടെ പഠനം വിലക്കും. നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരുടെ പഠനത്തിനാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

നഴ്സിങ് കൗണ്‍സിലിന്റെ തീരുമാനം കോളജിനെ അറിയിക്കും. പ്രതികളായവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനിൽ ഒതുങ്ങില്ലെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സസ്പെൻഷനിൽ തീരേണ്ട കാര്യമല്ല ഇത്. മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരിൽ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരമായ റാഗിങിലേക്ക് കാര്യങ്ങൾ പോയത്. ക്രൂരമായി റാ​ഗ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെൻഡ് ചെയ്തിരുന്നു. പ്രിൻസിപ്പൽ പ്രൊഫ.സുലേഖ, അസിസ്റ്റന്റ് പ്രൊഫസർ അജീഷ് പി മാണി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിർദേശം നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.


പൂക്കോട് വെറ്ററിനറി സര്‍വകലാശാലിയലെ ജെഎസ് സിദ്ധാര്‍ഥന്റെ മരണത്തിലും പ്രതികളായവ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കുകയും മൂന്ന് വര്‍ഷത്തേക്ക് മറ്റ് കോളജുകളില്‍ ചേരുന്നതില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. ഈ ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു.
 

Post a Comment

0 Comments